ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ എട്ടിരട്ടി! 12 ലക്ഷത്തോളം പേര്‍ കൂടുതലായി മരിച്ചുവെന്ന് പഠനം

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ എട്ടിരട്ടി! 12 ലക്ഷത്തോളം പേര്‍ കൂടുതലായി മരിച്ചുവെന്ന് പഠനം
Published on

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണെന്ന് രാജ്യാന്തര പഠന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണക്കുകളേക്കാള്‍ എട്ടിരട്ടി മരണം നടന്നുവെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഇത് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയ കണക്കുകളുടെ ഒന്നരയിരട്ടി വരും. 2020ല്‍ മാത്രം 11.9 ലക്ഷം അധികം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2019ലെ മരണങ്ങളേക്കാള്‍ 17 ശതമാനം വര്‍ദ്ധന ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയെന്ന് പഠനം വ്യക്തമാക്കുന്നു. 7.65 ലക്ഷം ആളുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ നിന്നുള്ള വിവരങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തി. ആഗോള തലത്തില്‍ കണക്കില്‍ ഉള്‍പ്പെടുത്തപ്പെടാത്ത കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും സംഭവിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്നാണ് ഗവേഷകരുടെ നിഗമനം.

കുട്ടികളുടെയും പ്രായമായവരുടെയും മരണ നിരക്ക് വര്‍ദ്ധിച്ചുവെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും ഫലമായി ജനങ്ങളുടെ സാമ്പത്തിക നിലയിലുണ്ടായ തകര്‍ച്ചയും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ തകിടം മറിഞ്ഞതും കുട്ടികളുടെയും യുവാക്കളുടെയും മരണങ്ങള്‍ കൂടാന്‍ കാരണമായിട്ടുണ്ട്. കോവിഡ് മൂലം ഇന്ത്യന്‍ സ്ത്രീകളുടെ ശരാശരി ആയുസില്‍ 3.1 വര്‍ഷത്തെ കുറവുണ്ടായതായും രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷന്‍മാരില്‍ ഇത് 2.1 വര്‍ഷമാണ്. ആരോഗ്യ രംഗത്തടക്കം സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനമാണ് ഇതിന് പ്രധാന കാരണമായി കണ്ടെത്തിയത്. കോവിഡ് കാലത്ത് വികസിത രാജ്യങ്ങളിലെ പുരുഷന്‍മാരുടെ മരണനിരക്ക് ഉയര്‍ന്നതായിരുന്നു. അതിന് വിപരീതമാണ് ഇന്ത്യയിലെ കണക്കുകള്‍.

60 വയസിനു മേല്‍ പ്രായമായവരുടെ മരണങ്ങളാണ് സാധാരണ ഗതിയില്‍ വികസിത രാജ്യങ്ങളിലെ ശരാശരി ആയുസ്സിനെ നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കാലത്ത് ചില മേഖലകളിലെ കുട്ടികളുടെയും യുവാക്കളുടെയും മരണങ്ങള്‍ കണക്കിലെടുക്കേണ്ടതായി വന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ 5.4 വര്‍ഷമായും പട്ടികവര്‍ഗ്ഗ വിഭാഗങ്ങൡ 4.1 വര്‍ഷമായും ശരാശരി ആയുസ്സില്‍ ഇടിവുണ്ടായിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തെ കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇവരുടെ ശരാശരി ആയുസ്സ് താരതമ്യേന കുറവായിരുന്നുവെന്നും മഹാമാരി അത് വീണ്ടും കുറച്ചിട്ടുണ്ടെന്നും ഗവേഷകനായ ആശിഷ് ഗുപ്ത പറഞ്ഞു. അതേസമയം ഈ പഠന റിപ്പോര്‍ട്ട് ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രതികരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in