ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍
Published on

വൈക്കം മുഹമ്മദ് ബഷീറിനു മ്യൂസിയമൊരുക്കുകയെന്നത് സാംസ്‌കാരിക കേരളത്തിന്റെ കടപ്പാടാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ദയാപുരം മ്യൂസിയം നിറവേറ്റുന്നത് അത്തരമൊരു ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. മതിലുകള്‍ എന്നു പേരിട്ടിട്ടുള്ള ദയാപുരം മ്യൂസിയം ആന്റ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭാഷയിലെ ഇത്ര ഉജ്ജ്വലനായൊരു എഴുത്തുകാരന് സ്മാരകമോ മ്യൂസിയമോ ഉണ്ടാക്കാനുള്ള ശ്രമം മുമ്പും നടന്നിട്ടുണ്ടെങ്കിലും അവ പല കാരണങ്ങളാല്‍ ഫലവത്തായില്ല. ബഷീറിന്റെ വീക്ഷണങ്ങളും ജീവിതരേഖകളും കൈയെഴുത്തു പ്രതികളും യോജിപ്പിച്ച് ലളിതവും സവിശേഷവുമായ രീതിയില്‍ സംവിധാനം ചെയ്ത ദയാപുരം മ്യൂസിയം ആ ഒഴിവ് നികത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ബഷീറിന്റെ ജീവിത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്ന തരത്തില്‍ പുതിയ സാങ്കേതികവിദ്യകളിലൂടെ കാഴ്ചാ-ശ്രാവ്യ സൗകര്യങ്ങളേര്‍പ്പെടുത്തി വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചുറ്റുപാടുകളിലെ സകല ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും മനുഷ്യരെപ്പോലെത്തന്നെ ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന വളരെ ഉന്നതമായ ചിന്ത കൊച്ചുകുട്ടികളുടെ മനസ്സില്‍പ്പോലും പതിയുന്ന തരത്തില്‍ ലളിതമായി അവതരിപ്പിച്ച മഹാനായ എഴുത്തുകാരനാണ് ബഷീര്‍. സ്‌കൂളില്‍ പഠിക്കാനുണ്ടായിരുന്നപ്പോള്‍ തന്റെ മകള്‍ ഭൂമിയുടെ അവകാശികളെന്നു മന്ത്രംപോലെ ഉരുവിടുമായിരുന്നെന്ന് അദ്ദേഹം ഓര്‍ത്തു. ബാല്യകാലസഖി ആദ്യം ഇംഗ്ലീഷില്‍ എഴുതിത്തുടങ്ങി, പിന്നീട് മലയാളത്തില്‍ എഴുതാനാരംഭിച്ചുവെങ്കിലും എട്ടുവര്‍ഷത്തോളം വെട്ടിയും തിരുത്തിയും മാറ്റിയെഴുതിയുമാണ് പൂര്‍ത്തീകരിച്ചത്. പൂര്‍ണതയിലും എഴുത്തിന്റെ ശില്പചാരുതയിലും അത്രയേറെ ജാഗ്രത പുലര്‍ത്തുന്ന എഴുത്തുകാരനായിരുന്നു ബഷീര്‍. നിരന്തരമായി എഴുതാതെ എഴുതണമെന്നു തോന്നുമ്പോള്‍ മാത്രം എഴുതുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഏതെങ്കിലുമൊരു പ്രത്യേക വികാരം പ്രകടിപ്പിക്കാന്‍ ഭാഷയില്‍ മതിയായ വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍ അദ്ദേഹം സ്വന്തമായി വാക്കുകളുണ്ടാക്കി.

മതിലുകളെന്ന സിനിമയ്ക്കാണ് തനിക്ക് ഏറ്റവുമധികം സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ ബഹുമതികള്‍ ലഭിച്ചത്. ആ സിനിമാ സംവിധാനത്തിലൂടെ തനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം ബഷീറുമായുള്ള ആത്മബന്ധം സാധ്യമായി എന്നതാണ്. ബഷീര്‍ ജീവിച്ചിരിക്കെ ബഷീറിനെ അവതരിപ്പിക്കാന്‍ പറ്റുന്നത് വലിയ ഭാഗ്യമാണെന്നാണ് മതിലുകളില്‍ അഭിനയിക്കാനായി സമീപിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞെന്നും അദ്ദേഹം ഓര്‍ത്തു. മരക്കാര്‍ ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ ദയാപുരം ട്രസ്റ്റ് ചെയര്‍മാന്‍ കെ. കുഞ്ഞലവി അധ്യക്ഷനായിരുന്നു. ഡോ. എം എം ബഷീറിന്റെ ശേഖരത്തിലുള്ള ബഷീറിന്റെ കൈയെഴുത്തുപ്രതികള്‍, പ്രമുഖ വ്യക്തികള്‍ക്ക് ബഷീറെഴുതിയ കത്തുകള്‍ തുടങ്ങിയവ മ്യൂസിയത്തിനു നല്കുന്ന സമ്മതപത്രം ഡോ. എം.എം ബഷീര്‍ കെ. കുഞ്ഞലവിക്കു കൈമാറി.

ബഷീര്‍ മ്യൂസിയത്തിന്റെ സാക്ഷാത്കാരത്തെക്കുറിച്ച് മ്യൂസിയം ക്യുറേറ്റര്‍ കൂടിയായ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രൊഫസര്‍ ഡോ. എന്‍.പി ആഷ്‌ലി വിശദീകരിച്ചു. മ്യൂസിയത്തിന്റെ ആര്‍ക്കിടെക്റ്റ് സീജോ സിറിയകിന് പാട്രണ്‍ സി.ടി അബ്ദുറഹിം ഉപഹാരം സമ്മാനിച്ചു. കലാപരമായ മേല്‍നോട്ടം വഹിച്ച ചിത്രകാരന്‍ കെ.എല്‍ ലിയോണ്‍ സന്നിഹിതനായിരുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി, ദയാപുരം കോളേജ് പ്രിന്‍സിപ്പല്‍ നിമ്മി വി ജോണ്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രൈം മിനിസ്റ്റര്‍ പി.സി മുഹമ്മദ് സൈഫ് സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ഫിദ ഖമര്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in