സർഗ്ഗസംഘാടനങ്ങളുടെയും അവയുടെ മുടക്കങ്ങൾ തീർക്കുന്ന ഇടവേളകളുടെയും ഇടയിൽ ഒറ്റയാൾ പട്ടാളമായി അലയുമ്പോൾ ഇടക്കിടെ പൊട്ടിത്തെറിപോലെ മനസ്സിലെത്തിയവയായിരുന്നു ചെലവൂർ വേണുവിന്റെ പുസ്തക പ്രസാധന സംരംഭങ്ങളെല്ലാം…
ദൃശ്യതാളം മാസികയിലെ ആദ്യലേഖനത്തെ കുറിച്ചുള്ള ടെലിഫോൺ ചെറുസംഭാഷണത്തിൽ തുടങ്ങി ദീർഘസംഭാഷണങ്ങളിലൂടെ വളർന്നതായിരുന്നു ഒരിക്കൽപോലും ജീവിതത്തിൽ നേരിട്ടുകാണാത്ത ചെലവൂർ വേണുവിനോടുള്ള ഇഷ്ടങ്ങൾ. പ്രസാധകനായ ചെലവൂർ വേണു എനിക്ക് ഏറെ പ്രിയപ്പെട്ടവനായി. ജോലികൊണ്ടും ജീവിതംകൊണ്ടും സിനിമകളെക്കാൾ പുസ്തകങ്ങളോടുള്ള അടുപ്പമായിരുന്നു ആ പ്രത്യേക ഇഷ്ടത്തിന്റെ ഇടനിലം.
ചെലവൂർ വേണുവിന് ഫിലിം സൊസൈററി-ചലച്ചിത്ര പ്രവർത്തനങ്ങളും പ്രസിദ്ധീകരണങ്ങളും എഴുത്തുംപോലെ മറ്റൊരു കൂട്ടിടമായിരുന്നു പുസ്തക പ്രസാധനവും. സർഗ്ഗസംഘാടനങ്ങളുടെയും അവയുടെ മുടക്കങ്ങൾ തീർക്കുന്ന ഇടവേളകളുടെയും ഇടയിൽ ഒറ്റയാൾ പട്ടാളമായി അലയുമ്പോൾ ഇടക്കിടെ പൊട്ടിത്തെറിപോലെ മനസ്സിലെത്തിയവയായിരുന്നു അദ്ദേഹത്തിന്റെ പുസ്തക പ്രസാധന സംരംഭങ്ങളെല്ലാം.
ചെലവൂർ വേണു കടമ്മനിട്ട കവിതയുടെ രണ്ടു വാല്യങ്ങളുടെയും മൂന്നു സമാഹൃത ഓർമ്മക്കുറിപ്പുകളുടെയും ഡസനിലേറെ മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെയും എഡിറ്റർ ആയിരുന്നു. സമാഹരിക്കപ്പെടാതെയും പ്രസിദ്ധീകരിക്കാതെയും കിടന്ന കടമ്മമ്പനിട്ടയുടെ കവിതകൾ പ്രസിദ്ധീകരിക്കാനായി 1980 ൽ അദ്ദേഹം പ്രപഞ്ചം ബുക്സ് ആരംഭിക്കുകയും രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് 2004-2019 കാലത്തിനിടെ ഒരു ഡസനിലേറെ പുസ്തകങ്ങൾ.
അദ്ദേഹം എഡിറ്റ് ചെയ്ത 7 ഗ്രന്ഥങ്ങൾ കോഴിക്കോട് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചവയാണ്. രണ്ടെണ്ണം മാതൃഭൂമി. ഓരോന്ന് ചിന്ത, ലിപി, ഹരിതം, സ്പെൽ, നളന്ദ, സ്വന്തം പ്രസാധന സംരംഭമായ പ്രപഞ്ചം ബുക്സ് പോലെ അറിയപ്പെടുന്ന പ്രസാധകരിലൂടെ.
ഇഷ്ട പ്രസാധകൻ
ഒരിക്കൽ ടെലിഫോൺ സംഭാഷണം ഇഷ്ടപുസ്തകത്തെപ്പറ്റി. ഞാൻ വാചാലനായി. കടമ്മനിട്ടയുടെ കവിതകൾ. രണ്ടു വാള്യങ്ങൾ. സി എൻ കരുണാകരന്റെ ഒരേ കവർ. ഒന്ന് കറുപ്പിൽ. മറ്റൊന്ന് ചുവപ്പിൽ. നാച്ച്വറൽ ഷേഡ് പേപ്പർ. ഓഫ് സെറ്റ് അച്ചടി വ്യാപകമാകാത്ത കാലത്ത് മികച്ച രൂപകല്പനയോടും പ്ലാസ്റ്റിക് ലാമിനേഷിനോടുംകൂടി 1980 ൽ പുറത്തുവന്ന പുസ്തകം. കോട്ടയത്ത് കീഴുക്കുന്നിലും പിന്നീട് പുല്ലരിക്കുന്നിലും പ്രാദേശിക വികസനത്തിനായുള്ള ഗവേഷണ കേന്ദ്രത്തിൽ (IIRDS) ഡോ മാത്യു കുര്യനോടൊപ്പം ജോലിചെയ്തിരുന്ന കാലം. ശമ്പളം മാസം 250 രൂപ. വൈകുന്നേരം സഹപ്രവർത്തർക്കൊപ്പം ഇത്തിരിനേരം പോസ്റ്റ് ഓഫീസിൽ റോഡിലെ ദേശാഭിമാനി ബുക്ക് ഹൗസിൽ. പുസ്തകങ്ങളും പുതിയ മാസികകളും മറിച്ചുനോക്കാൻ. അന്ന് 40 രൂപ പ്രീപബ്ലിക്കേഷൻ വിലയിൽ വാങ്ങിയ പുസ്തകത്തിന്റെ കഥ വേണുവേട്ടനുമായി പങ്കുവെച്ചു.
ഇടക്കെപ്പോഴോ സ്വതസിദ്ധമായ രീതിയിൽ ശബ്ദം താഴ്ത്തി വേണുവേട്ടൻ പറഞ്ഞു, " കടമ്മനിട്ടയുടെ കവിതകൾ ഇറക്കിയത് ഞാനായിരുന്നു". ഫോണിലാണ് സംസാരിക്കുന്നതുപോലും മറന്നു. അറിയാതെ എഴുന്നേറ്റു. തൊഴുതു.
പലപ്പോഴായി കോട്ടയം വിശേഷങ്ങൾ ഞാനും പങ്കുവെച്ചു. അടിയന്തരാവസ്ഥ കാലത്തെ പുസ്തകങ്ങളുടെയും വായനയുടെയും കാലങ്ങൾ. സിഎംഎസ് കോളേജിലെ ചൊൽക്കാഴ്ചകൾ. കവിയരങ്ങുകൾ. കവിത ചൊല്ലാനും കേൾക്കാനുമുള്ള കമ്പങ്ങൾ. അച്ചടി ബ്ലോക്കും തടിട്ടിക്കളളികളിൽനിന്നും പെറുക്കിയടുക്കുന്ന അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുംകൊണ്ട് വിവിധ നിറങ്ങളിൽ വിവിധ കടലാസുകളിൽ നോട്ടീസുകളും സോവനീറുകളും തീർത്ത കോളജ് ഇലക്ഷൻ കാലങ്ങൾ (1975-82). കോളേജ് മാഗസിനുകളുടെ രൂപത്തിൽ, വലിപ്പത്തിൽ, ഉള്ളടക്കത്തിൽ, മുഖചിത്ര രൂപകല്പനയിൽ, ലേ ഔട്ടിൽ പരീക്ഷണങ്ങൾ നടത്തിയ കലാലയ മാഗസിൻ കാലങ്ങൾ (1976-1983). മാസ് ഫിലിം സൊസൈറ്റി സജീവമായിരുന്ന 1979-81 കോട്ടയം കാലങ്ങൾ 1987 ൽ ട്രിവാൻഡറും പബ്ലിക് ലൈബ്രറി :എ ഹിസ്റ്റോറിക്കൽ പെർസ്പെക്റ്റീവ് എന്ന ലൈബ്രറി സയൻസ് മാസ്റ്റേഴ്സ് (MLISc) ഡെസർട്ടേഷൻ അച്ചടിച്ചതും നാച്ച്വറൽ ഷെയ്ഡ് പേപ്പറിലായിരുന്നു. ചാക്കുനിറത്തിൽ ക്ലോത് ബൈൻഡിംഗ്. എസ് രാധാകൃഷ്ണൻ മെറ്റാലിക്ക് ഗോൾഡൻ, ഡീപ് ബ്രൗൺ നിറങ്ങളിൽ 90 gsm മാറ്റ് മേനിക്കടലാസിൽ മാറ്റ് ലാമിനേഷനോടെ തീർത്ത ജാക്കറ്റ്. ഡോ യു ആർ അനന്തമൂർത്തി പുസ്തകം പ്രകാശനം ചെയ്തതു. വൈസ് ചാൻസലറായശേഷം അദ്ദേഹം കോട്ടയത്ത് പങ്കെടുത്ത ആദ്യ പൊതുചടങ്ങ്. ഏറ്റവും ഒടുവിൽ കോട്ടയം നഗരത്തിൽ 2007- 2016 കാലത്ത് സാംസ്‌കാരിക പരിപാടി, രാകേന്ദു സംഗീതോത്സവത്തെക്കുറിച്ച്…
അറിഞ്ഞു വളർന്നതായിരുന്നു ചെലവൂർ വേണുവിനോടുള്ള ഇഷ്ടങ്ങൾ. പിൻനടന്ന വഴിയിലെ മുൻനടപ്പുകാരനോടു സ്നേഹ ബഹുമാനങ്ങളോടെ മനസ്സിൽ വളർന്ന പ്രത്യേക അടുപ്പം.
കടമ്മനിട്ടയുടെ കവിതകൾ
പുസ്തക പ്രസാധനരംഗത്തും ചെലവൂർ വേണു തന്റേതായ സംഭാവനകളിലൂടെ വ്യത്യസ്തനായി. അദ്ദേഹത്തിന്റെ പ്രപഞ്ചം ബുക്സ് പ്രസിദ്ധീകരിച്ച ‘കടമ്മനിട്ടയുടെ കവിതകൾ’ (1980) മുദ്രണത്തിലും രൂപകൽപ്പനയിലും മലയാള അച്ചടിചരിത്രത്തിലെ എന്നത്തേയും മികച്ച മാതൃകകളിൽ ഒന്നാണ്.
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച കെ എസ് രവികുമാറിന്റെ ‘കടമ്മനിട്ട കവിതയുടെ കനലാട്ടം’ (2023), കടമ്മനിട്ട എന്ന കവിയിലെ വ്യക്തിയെയും രാമകൃഷ്ണൻ എന്ന വ്യക്തിയിലെ കവിയെയും പരിചയപ്പെടുത്തുന്ന 64 അധ്യായങ്ങളുള്ള കൃതിയാണ്. 1980ൽ കടമ്മനിട്ടയുടെ അതുവരെ പുറത്തുവന്ന കവിതകൾ എല്ലാം ചേർത്ത് ചെലവൂർ വേണു അതിനുവേണ്ടി മാത്രം കോഴിക്കോട്ടു പ്രപഞ്ചം പബ്ലിക്കേഷൻസ് എന്ന പ്രസാധനസംരംഭം തുടങ്ങി രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകത്തിൻറെ പിറവി വിശദമായി ഡോ രവികുമാർ തന്റെ പുസ്തകത്തിലെ ‘വരവൂരാകാത്ത ചെലവൂർ’ എന്ന അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നു. പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് നടത്തിയത് 200 പേരിൽ താഴെ മാത്രം. പിരിഞ്ഞു കിട്ടിയ തുക പരസ്യ കൂലിക്കുപോലും തികഞ്ഞില്ല. പ്രീ പബ്ലിക്കേഷൻ പണം പിരിച്ചതിനാൽ പാതിവഴിയിൽ പിന്മാറാനുമായില്ല. അടിച്ച കോപ്പികളിൽ കുറേ കൂട്ടുകാർ എടുത്തുമാറ്റി. വിതരണത്തിനെടുത്തു വിറ്റവർ വിറ്റകാശുപോലും തിരിച്ചടച്ചില്ല. മാതൃഭൂമി ബുക്സിന്റെ ചുമതലക്കാരനായിരുന്ന ആർ എം മനക്കലത്ത് രക്ഷകനായി. അവസാനം അച്ചടിക്കൂലി കൊടുത്ത് തടിതപ്പി. കോഴിക്കോട്ടു പുസ്തക പ്രകാശനം നിർവഹിച്ചത് എം ഗോവിന്ദൻ. ഇത്തിരി കാലം കടമ്മനിട്ട പിണങ്ങി നടന്നതായിരുന്നു മിച്ചമെന്ന് വേണു പറയുന്നു
ഓർമ്മപ്പുസ്തകങ്ങൾ
ചിന്ത പബ്ലിഷേഴ്സിന്റെ ‘കഥ തേടുന്ന സഞ്ചാരി, (2014), കോഴിക്കോട് ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച ‘സുജന്മം: എ സുജനപാൽ പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ’ (2012), കോഴിക്കോട് സ്‌പെൽ ബുക്ക്സ് പ്രസിദ്ധീകരിച്ച ‘ഒരേയൊരു ജോൺ’, ഇവ ചെലവൂർ വേണു എഡിറ്റ് ചെയ്ത ഓർമ്മക്കുറിപ്പുകളുടെ സമാഹാരങ്ങളാണ്.
രാഷ്ട്രീയം, സാഹിത്യം, സാംസ്കാരികം, കവിതകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി സി അച്യുതമേനോൻ, എ കെ ആൻറണി, ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, എംജിഎസ് നാരായണൻ, യു എ ഖാദർ, കെ ജയകുമാർ, യുകെ കുമാരൻ, പി വി ഗംഗാധരൻ, രവീന്ദ്രൻ അടക്കം ഒട്ടനവധി പ്രമുഖരുടെ 35 ലേഖനങ്ങൾ അടങ്ങുന്നതാണ് ‘സുജന്മം: എ സുജനപാൽ പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ’ (2012) എന്ന ഓർമ്മപുസ്തകം. ഒപ്പം സുജനപാലിനെകുറിച്ചുള്ള അഞ്ച് കവിതകളും അനുബന്ധമായി ജീവിതരേഖയും സുജനപാൽ എടുത്ത ഫോട്ടോകളും ചിത്രങ്ങളും ഇതിലുണ്ട്.
എസ് കെ പൊറ്റക്കാടിനെകുറിച്ച് മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ ഓർമ്മകളും പൊറ്റക്കാടിന്റെ കൃതികളിലൂടെയുള്ള സഞ്ചാരവും ചേർന്ന ‘കഥ തേടുന്ന സഞ്ചാരി’ എന്ന പുസ്തകത്തിൽ ഓർമ്മകൾ, കഥകൾ, നോവലുകൾ, യാത്രാവിവരണം, കവിതകൾ, പൊതുപഠനങ്ങൾ ഇങ്ങനെ ആറുഭാഗങ്ങൾ. അനുബന്ധമായി ജ്ഞാനപീഠം അവാർഡ് സ്വീകരിച്ച് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപവും ജീവിതരേഖ/കൃതികളും ഉണ്ട്. 'ഒരേയൊരു ജോൺ', അടൂർ ഗോപാലകൃഷ്ണൻ, സേതു, സക്കറിയ, കെ പി കുമാരൻ, കെ ജി ജോർജ്, ടി വി ചന്ദ്രൻ, ഒ കെ ജോണി, സി എസ് വെങ്കിടേശ്വരൻ, സി അമ്മദ് അടക്കമുള്ള സുഹൃത്തുക്കളുടെ ഓർമ്മകളുടെ സമാഹാരമാണ്.
മനഃശാസ്ത്ര ഗ്രന്ഥങ്ങൾ
ചെലവൂർ വേണു ഒരു ഡസനിലേറെ മനശാസ്ത്ര ഗ്രന്ഥങ്ങളുടെയും എഡിറ്റർ ആണ്. എല്ലാം സൈക്കോ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വിഷയാടിസ്ഥാനത്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചവയും.
എന്തുകൊണ്ട് മനഃശാസ്ത്ര ഗ്രന്ഥങ്ങൾ ? ഉത്തരവും ചെലവൂർ വേണുതന്നെ നൽകുന്നു. “അതിവേഗം വികസ്വരമായിക്കൊണ്ടിരിക്കുന്ന ഒരു വിജ്ഞാനശാഖയാണ് മനശ്ശാസ്ത്രം. ശാസ്ത്രീയ പിന്തുണയില്ലാതിരുന്ന പഴയ പല സങ്കല്‌പങ്ങളും ധാരണകളും കാലഹരണപ്പെട്ടുകഴിഞ്ഞു. സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ ആധുനിക വിജ്ഞാനശാഖകളുടെ സാഹചര്യത്തിൽ മനശ്ശാസ്ത്രബോധത്തിൻ്റെ വലിയ സാദ്ധ്യതകൾ വ്യക്തമായിരിക്കുന്നു. അതോടുകൂടി മനശ്ശാസ്ത്രഗവേഷണങ്ങൾക്ക് മുൻപൊരിക്കലുമില്ലാതിരുന്ന പ്രസക്തിയും ഉണ്ടായിരിക്കുന്നു”. (ചെലവൂർ വേണു (2009), ‘മനസ്സു തുറക്കുമ്പോൾ’)
മനസ്സിന്റെ വഴികൾ, മനസ് ഒരു സമസ്യ (2004) ഇവയാണ് ചെലവൂർ വേണു എഡിറ്റ് ചെയ്ത മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച രണ്ടു ഗ്രന്ഥങ്ങൾ. മനസ്സിന്റെ വഴികൾ (2004),അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ലോകത്തെമ്പാടും നടത്തപ്പെട്ട മനശ്ശാസ്ത്ര ഗവേഷണഫലങ്ങളിൽ തെരഞ്ഞെടുത്ത സാമൂഹിക പ്രാധാന്യമുള്ള ഗവേഷണ-സർവ്വെ റിപ്പോർട്ടുകളുടെ സംഗ്രഹമാണ്. 1976 മുതൽ സൈക്കോ മാസിക 'നിരീക്ഷണങ്ങൾ നിഗമനങ്ങൾ' എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചവയിൽനിന്നും പഠനങ്ങളുടെയും സർവ്വേകളുടെയും റിപ്പോർട്ടുകൾ തെരഞ്ഞെടുത്ത് സംഗ്രഹിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തത് കാലിക്കറ്റ് സർവകലാശാലാ മനഃശാസ്ത്രവിഭാഗത്തിലെ ഡോ ജോൺ ബേബി, ഡോ ആന്റണി തോമസ്, കെ വി ശബരിമണി, പത്രപ്രവർത്തകൻ രാമചന്ദ്രൻ കൊടാപ്പള്ളി എന്നിവരായിരുന്നു.
മനസ് ഒരു സമസ്യ (2004) എന്ന ഗ്രന്ഥത്തിൽ എം എൻ വിജയൻ (സമൂഹത്തിന്റെ മനസ്സ്), ഡോ ജെയിംസ് (സിദ്ധാന്തം) കെ കെ സി നായർ (മനഃശാസ്ത്രത്തിന് ഒരു മുഖവുര) കെ ശരത് മോഹൻ (അതിന്ദ്രിയാനുഭവസിദ്ധി: മിഥ്യയും യാഥാർത്ഥ്യവും) എം പ്രതാപ് ചന്ദ്രൻ കെ പി വനജ (ഓർമ്മശക്തിയും മനുഷ്യനും), കെ ശരത് കുമാർ (അസ്തിത്വവാദം മാനസികാപഗ്രഥനത്തിൽ) പോലെ 14 അദ്ധ്യായങ്ങൾ. ആമുഖമായി മനശാസ്ത്രം തുടക്കവും വളർച്ചയും എന്ന എഡിറ്ററുടെ കുറിപ്പും അനുബന്ധമായി മലയാളം ഇംഗ്ലീഷ് വേർഡ് ഇൻഡക്‌സും.
സ്നേഹ, പ്രണയ, രതി വികാരങ്ങളുടെ പൊരുളും പ്രേരണകളും അപഗ്രഥിക്കുന്ന സാമുഹ്യ മനശ്ശാസ്ത്രപഠനമാണ് തൃശൂർ നളന്ദ ബുക്ക്സ് പ്രസിദ്ധീകരിച്ച ‘സ്ത്രീ പുരുഷ ബന്ധങ്ങളുടെ പൊരുളും പ്രേരണയും’ (2004). വ്യക്തിയുടെ ആത്മസത്ത മൂർത്തമായി പ്രതിഫലിപ്പിക്കുന്ന ഒരു ദർപണമാണ് പ്രണയവികാരം. പരസ്‌പരം നല്‌കലിലൂടെ രതി ആത്മസത്തയുടെയും ജീവിതത്തിന്റെയും മതിമറന്ന ഒരാഘോഷമായി തീരുന്നു. പുസ്തകത്തിനു മുന്ന് ഭാഗങ്ങൾ. ആദ്യരണ്ടു ഭാഗങ്ങളിലായി പ്രണയം, രതി. ദാമ്പത്യം അടക്കം വിവിധ ഭാവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യങ്ങളും തുറന്നു കാട്ടുന്ന 9 ലേഖനങ്ങൾ. അനുബന്ധമായി അനുരാഗത്തിന് ഒരു സമവാക്യം, ആവശ്യം പുതിയൊരു ലൈംഗിക സംസ്കാരം, ഇണകൾ തമ്മിലുള്ള ധൈഷണിക സമാനത, അപഥസഞ്ചാരത്തിലെ അടിയൊഴുക്കുകൾ, അന്യസംഗമത്തിന്റെ മനശ്ശാസ്ത്രം, ലൈംഗിക തൃഷ്ണയുടെ വൈജാത്യങ്ങൾ, സാഡോ മാസ്കിസം ഗുരുതരമായ ലൈംഗിക വ്യതിയാനം, അഗാധസൗഹൃദവും ദാമ്പത്യ സുസ്ഥിരതയും, വിവാഹബന്ധത്തിന് വയസാകുമ്പോൾ… ഇങ്ങനെ പ്രണയം, വിവാഹം, ലൈഗികത എന്നിവ സംബന്ധിച്ച 9 ശ്രദ്ധേയങ്ങളായ അന്താരാഷ്ട്ര മനശ്ശാസ്ത്ര ഗവേഷണ പഠനങ്ങളുടെ സംഗ്രഹ കുറിപ്പുകൾ.
സ്ത്രീപുരുഷ ബന്ധങ്ങളുടെ പൊരുളും പ്രേരണകളും അപഗ്രഥിക്കുന്ന സവിശേഷ ഗ്രന്ഥമാണ് കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'അനുരാഗത്തിന്റെ മുഖങ്ങൾ' (2009). വിവാഹപൂർവ്വ പ്രണയത്തിന്റെ സാംഗത്യം എത്ര മാത്രം? വ്യക്തിയുടെ ആത്മസത്ത മൂർത്തമായി പ്രതിഫലിപ്പിക്കുന്ന ഒരു ദർപണമാണ് പ്രണയവികാരം. പരസ്‌പരം നല്‌കലിലൂടെ രതി ആത്മസത്തയുടെയും ജീവിതത്തിന്റെയും മതിമറന്ന ഒരാഘോഷമായി തീരുന്നു. സ്നേഹ,പ്രണയ, രതി വികാരങ്ങളുടെ പൊരുളും പ്രേരണകളും അപഗ്രഹിക്കുന്ന ഒരു സാമുഹ്യമനശ്ശാസ്ത്രപഠനമാണിത്.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും മാനസിക വളര്‍ച്ചയിലും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച പ്രഗത്ഭരായ കുട്ടികളുടെ മനഃശാസ്ത്രജ്ഞർ നടത്തിയ ആധികാരിക പഠനങ്ങളാണ് ചിന്ത പബ്ലിഷേഴ്‌സിന്റെ 'കുട്ടികളുടെ മനഃശാസ്ത്രം' (2017) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
കോഴിക്കോട് പൂർണാ പബ്ലിക്കേഷൻസ് ആണ് ചെലവൂർ വേണു എഡിറ്റ് ചെയ്ത ഏഴു മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെയും പ്രസാധകർ. ദാമ്പത്യത്തെക്കുറിച്ച് നിരവധി ഗവേഷണപഠനങ്ങൾ മനശ്ശാസ്ത്ര രംഗത്ത് നടന്നിട്ടുണ്ട്. അവയെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് ദാമ്പത്യത്തിന്റെ കാണാപ്പുറങ്ങൾ (2005). സംതൃപ്‌തമായ ദാമ്പത്യം ഒരു മരീചികയല്ല. അന്യോന്യം മനസ്സിലാക്കാൻ ശ്രമിക്കുകയും വിട്ടുവീഴ്‌ചാമനോഭാവത്തോടുകൂടി പെരുമാറുകയും ചെയ്യുന്ന ഏത് ഇണകൾക്കും കൈവരിക്കാവുന്ന ഒന്നത്രേ സംതൃപ്ത ദാമ്പത്യം. ഇന്ത്യയ്ക്കകത്തും പുറത്തും നടന്ന ഏതാനും മനശ്ശാസ്ത്ര ഗവേഷണങ്ങളുടെയും പഠന-സർവേ റിപ്പോർട്ടുകളുടെയും സംഗ്രഹമാണ് പൂർണ്ണ പ്രസിദ്ധീകരിച്ച മനസ്സു തുറക്കുമ്പോൾ (2009) എന്ന പുസ്‌തകം. മനുഷ്യമനസ്സിന്റെ വൈചിത്ര്യങ്ങളും നിഗൂഢരഹസ്യങ്ങളും വെളിപ്പെടുത്തുന്ന നൂറിലേറെ റിപ്പോർട്ടുകൾ. പ്രണയം വിവാഹം ലൈംഗികത (2009), പ്രണയ, രതി വികാരങ്ങളേയും ദാമ്പത്യത്തേയും മനശ്ശാസ്ത്രവീക്ഷണത്തിൽ വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്. ആഴത്തിലുള്ള പഠനങ്ങളിലൂടെ കണ്ടെത്തിയ പല നിഗമനങ്ങളും പരമ്പരാഗത ധാരണകളെ തിരുത്തുന്നു. മനോരോഗ ചികിത്സയുടെ ചരിത്രം, വിവിധ മനോരോഗങ്ങൾ, ചികിത്സാരീതികൾ, മനോരോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ഇവയെക്കുറിച്ച് പ്രഗത്ഭരായ ഡോക്ടർമാർ എഴുതിയ തെരഞ്ഞെടുത്ത 32 ലേഖനങ്ങളുടെ സമാഹാരമാണ് ചികിത്സ തേടുന്ന മനസ്സ് (2009). ഭ്രാന്ത് അഥവാ ഉന്മാദം ഇന്നും പ്രഹേളികയാണ്. കാൻസർ പോലെയോ, ഹൃദ്രോഗംപോലെയോ ഉള്ള രോഗങ്ങളെ ആഭിജാത്യത്തോടെ കാണുന്ന ആധുനികസമൂഹം ചിത്തരോഗത്തെ കാണുന്നത് നേരെമറിച്ചാണ്.
മനശാസ്ത്രം നിത്യജീവിതത്തിൽ (2009) സിദ്ധാന്തങ്ങൾക്കപ്പുറം പ്രായോഗിക ജീവിതത്തിൽ മനശ്ശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന 20 ലേഖനങ്ങളുടെ സമാഹാരമാണ്. ജീവിതപ്രശ്നങ്ങളെ ലഘൂകരിക്കാനും വ്യക്തികളുടെ സവിശേഷ സ്വഭാവരീതികളെ തിരിച്ചറിയാനും വായനക്കാരെ സഹായിക്കുന്ന ശ്രദ്ധേയ രചനകൾ. ‘കുട്ടികളോട് പെരുമാറുമ്പോൾ’ (2015), രക്ഷിതാക്കൾക്കു വേണ്ടിയുള്ള ചെലവൂർ വേണുവിന്റെ പുസ്തകമാണ്. കുട്ടികളോടും, കുട്ടികളുടെ മുമ്പിലും എങ്ങനെ പെരുമാറണമെന്ന് അഭ്യസ്‌തവിദ്യരായ രക്ഷിതാക്കൾക്കുപോലും അറിയില്ല. സ്വന്തം കുഞ്ഞുങ്ങളെ ഡോക്ടർമാരും എഞ്ചിനീയർമാരും ഐഎഎസ്സുകാരുമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിനിടയിൽ, അവരെ നല്ല വ്യക്തികളാക്കി വളർത്തിക്കൊണ്ടുവരാൻ അവർ മറന്നുപോകുന്നു. കുട്ടികളുടെ മനശ്ശാസ്ത്രം സാമാന്യമായെങ്കിലും അറിഞ്ഞിരിക്കാൻ രക്ഷിതാക്കൾ ശ്രമിക്കേണ്ടതാണ്. അതിന്നു പര്യാപ്‌തമായ പതിനെട്ടു ലേഖനങ്ങളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
പെരുകുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ലൈംഗികപീഡനങ്ങളും നിത്യജീവിതത്തിലും കുടുംബബന്ധങ്ങളിലും നിലനിൽക്കുന്ന പ്രശ്‌നങ്ങളുടെതുടർച്ചയാണ്. മനശ്ശാസ്ത്രത്തിലുള്ള അറിവും പരിചയവും ജനങ്ങൾക്കിടയിൽ ഉണ്ടായെങ്കിൽ മാത്രമേ രോഗാതുരമായ നമ്മുടെ സാമൂഹ്യമനസ്സിനെ മാറ്റിയെടുക്കാനാവൂ. നിത്യജീവിത സമസ്യകളെ മനശ്ശാസ്ത്രപരമായ സമീപനങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും സമീപിക്കുന്ന ഗ്രന്ഥമാണ് ‘ജീവിതവഴികളിൽ മനശാസ്ത്രം’ (2019).
(ചെലവൂർ വേണു എഡിറ്റ് ചെയ്തതെന്ന് ജീവചരിത്രക്കുറിപ്പുകളിൽ രേഖപ്പെടുത്തി കണ്ട ‘മാനസിക പ്രശ്‌നങ്ങൾക്ക് പ്രതിവിധി’, ‘നിങ്ങളുടെ മനസ്സ്; നിങ്ങളുടെ ജീവിതം’പോലെ മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല)
പ്രസാധക കാലങ്ങൾ
പിൽക്കാലത്ത് ദേശീയതലത്തിൽ ശ്രദ്ധേയനായ ചിത്രകാരൻ ലക്ഷദ്വീപുകാരനായ മുത്തുക്കോയയോടൊപ്പം മത്സരത്തിൽ പങ്കെടുത്തു സംസ്ഥാന യുവജനോത്സവത്തിൽവരെ സമ്മാനിതനായിട്ടുള്ളതായിരുന്നു ചെലവൂർ വേണുവിന്റെ ചിത്രകലാപാടവം എന്നാണ് സുഹൃത്ത് ചിത്രകാരനും കവിയും എഴുത്തുകാരനുമായ പോൾ കല്പാനോടിന്റെ നിരീക്ഷണം*. പുസ്തകങ്ങളുടെയും 'സൈക്കോ'യുടെയും 'സ്റ്റേഡിയ'ത്തിന്റെയും 'രൂപകല'യുടെയും ലേഔട്ടിലും പുറംചട്ടകളുടെ രൂപകല്പനയിലും പാലിക്കുന്ന പക്വതയും പ്രൊഫഷണലിസവും പുതുക്കപ്പെട്ടുകൊണ്ടിരുന്ന ആ ചിത്രകാരന്റേതായിരിക്കണം.
കടമ്മനിട്ടയുടെ കവിതകൾ മുദ്രണത്തിലും രൂപകൽപ്പനയിലും മലയാളത്തിലെ മികച്ച മാതൃകകളിൽ ഒന്നായി. ഓർമ്മപുസ്തകങ്ങളിലൂടെ പ്രിയപ്പെട്ടവരെ ചരിത്രത്താളുകളിലേക്കു പകർത്തി. ഒട്ടനവധി മനശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ ആ വൈജ്ഞാനിക ശാഖയിലെ മലയാള ഭാഷയിലുള്ള സാഹിത്യത്തെയും വിജ്ഞാന വ്യാപനത്തെയും ഏറെ മുന്നോട്ടു കൊണ്ടുപോയി.
മൂലധനം സ്വരൂപിക്കൽ, ലാഭനഷ്ട കണക്കുകൾ ഇവയിൽ പുസ്തക പ്രസാധകൻ എന്ന ബാലൻസ് ഷീറ്റ് മറ്റു സംരംഭങ്ങൾക്ക് സമാനമായിരുന്നെങ്കിലും മനസ്സിലുതിച്ച പുസ്തക സംരഭങ്ങൾക്ക് ആ മനുഷ്യൻ പ്രസാധകരെ കണ്ടത്തികൊണ്ടിരുന്നു. ആ പുസ്തക തലക്കെട്ടുകൾ ലളിതവും ആകർഷകവും പ്രസക്തവുമായിരുന്നു. കവർ, കടലാസ്, രൂപകൽപന, അച്ചടി എന്നിവയുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലും ഇടപെട്ട മറ്റിടങ്ങളിൽ എന്നപോലെ മൗലികതയും പുതുമയും പുലർത്തി.
*പോൾ കല്പാനോട് (2017), വേണുവേട്ടൻ ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി ആയതോടെ ജനകീയ മുഖം കെെവന്നു, ആസ്വാദകവൃന്ദത്തെ സൃഷ്ടിച്ചു, ഫേസ്ബുക്ക്, 2024 ജൂൺ 3, https://www.mathrubhumi.com/amp/movies-music/news/film-critic-chelavoor-venu-passed-away-life-of-chelavoor-venu-1.9608761
അനുബന്ധം
ചെലവൂർ വേണു എഡിറ്റ് ചെയ്ത പുസ്തകങ്ങൾ
കവിതാസമാഹാരം
കടമ്മനിട്ടയുടെ കവിതകൾ, രണ്ടു വാല്യങ്ങൾ, 1980, കോഴിക്കോട്, പ്രപഞ്ചം ബുക്സ്.
സമാഹൃത ഓർമ്മക്കുറിപ്പുകൾ
ഒരേയൊരു ജോൺ, കോഴിക്കോട്, സ്‌പെൽ ബുക്ക്സ്.
കഥ തേടുന്ന സഞ്ചാരി, 2014, തിരുവനന്തപുരം, ചിന്ത പബ്ലിഷേഴ്‌സ്, 260 പുറം.
സുജന്മം: എ സുജനപാൽ പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ, 2012, കോഴിക്കോട്, ഹരിതംബുക്ക്സ്.
മനഃശാസ്ത്ര ഗ്രന്ഥങ്ങൾ
അനുരാഗത്തിന്റെ മുഖങ്ങൾ, 2009, കോഴിക്കോട്, ലിപി പബ്ലിക്കേഷൻസ്, 120 പുറം.
കുട്ടികളുടെ മനഃശാസ്ത്രം, 2017, തിരുവനന്തപുരം, ചിന്ത പബ്ലിഷേഴ്‌സ്, 108 പുറം
കുട്ടികളോട് പെരുമാറുമ്പോൾ, 2015, കോഴിക്കോട്, പൂർണാ പബ്ലിക്കേഷൻസ്, 88 പുറം.
ചികിത്സ തേടുന്ന മനസ്സ്, 2009, കോഴിക്കോട്, പൂർണ്ണാ പബ്ലിക്കേഷൻസ്, 174 പുറം.
ജീവിതവഴികളിൽ മനശാസ്ത്രം, 2019, കോഴിക്കോട്, പൂർണാ പബ്ലിക്കേഷൻസ്, 112പുറം
ദാമ്പത്യത്തിന്റെ കാണാപ്പുറങ്ങൾ, 2005, കോഴിക്കോട്, പൂർണാ പബ്ലിക്കേഷൻസ്, 96 പുറം.
പ്രണയം വിവാഹം ലൈംഗികത, 2009, കോഴിക്കോട്, പൂർണാ പബ്ലിക്കേഷൻസ്, 136 പുറം.
മനശാസ്ത്രം നിത്യജീവിതത്തിൽ, 2009, കോഴിക്കോട്, പൂർണ്ണാ പബ്ലിക്കേഷൻസ്, 144 പുറം.
മനസ് ഒരു സമസ്യ, കോഴിക്കോട്, 2004, മാതൃഭൂമി ബുക്ക്സ്, 168 പുറം.
മനസ്സു തുറക്കുമ്പോൾ, 2009, കോഴിക്കോട്, പൂർണാ പബ്ലിക്കേഷൻസ്,116 പുറം.
മനസ്സിന്റെ വഴികൾ, 2004, കോഴിക്കോട്, മാതൃഭൂമി ബുക്ക്സ്, 216 പുറം.
സ്ത്രീ പുരുഷ ബന്ധങ്ങളുടെ പൊരുളും പ്രേരണയും, 2004, തൃശൂർ, നളന്ദ ബുക്ക്സ്, 72 പുറം.
(ചെലവൂർ വേണു എഡിറ്റ് ചെയ്ത ‘മാനസിക പ്രശ്‌നങ്ങൾക്ക് പ്രതിവിധി’, ‘നിങ്ങളുടെ മനസ്സ്; നിങ്ങളുടെ ജീവിതം’ എന്നീ മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമല്ല.)