തമിഴ് സിനിമയില്‍ ഇനി മുതല്‍ തമിഴ് അഭിനേതാക്കളെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ തെറ്റാണെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ബിഎൻ സ്വാമിനാഥൻ. അഭിനേതാക്കൾക്കോ, സാങ്കേതിക പ്രവർത്തകർക്കോ അത്തരത്തിൽ യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. അത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ദിവസവേതന തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിനെയാണ് എതിർക്കുന്നതെന്നും ബിഎൻ സ്വാമിനാഥൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനു ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ആര്‍ട്ടിസ്റ്റിന്റെയും ടെക്‌നീഷ്യന്‍സിന്റെയും കാര്യത്തില്‍ തമിഴ് ആളുകള്‍ക്ക് മുന്‍ഗണന കൊടുക്കണം എന്നതാണ് അവര്‍ പറയുന്നത്. അവര്‍ നിര്‍ബന്ധമായും സഹകരിപ്പിക്കില്ല എന്ന് പറയുന്നത് ദിവസ വേതനക്കാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ബോംബൈയില്‍ നിന്ന് കൊണ്ടു വരുന്ന പ്രവണതയെയാണ് എന്നും ബി ഉണ്ണികൃഷ്ണന്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ദിവസ വേതനക്കാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ബോംബൈയില്‍ നിന്ന് ഒക്കെ കൊണ്ടു വരുന്നു എന്നത് അവരുടെ നാട്ടിലെ അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ ഇത്തരത്തിലൊരു നിലപാട് എടുത്തതെന്നും ഇത് ഒരു ഫെഡറേഷനും സമ്മതിക്കാറില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. നമ്മുടെ ഒരു സിനിമ കേരളത്തില്‍ ഷൂട്ട് ചെയ്യുകയാണെങ്കില്‍ നമ്മുടെ തൊഴിലാളികള്‍ക്ക് തൊഴില്‍ പോകുന്ന രീതിയിലുള്ള സംവിധാനം നമ്മള്‍ സമ്മതിക്കുമോ? ബാറ്റ കുറച്ചു കൊടുക്കാന്‍ വേണ്ടിയിട്ട് ഒരു മൊത്തം തുക പറഞ്ഞ് ബോംബൈയില്‍ നിന്ന് യൂണിറ്റുകളെ വരുത്തുന്നു. അങ്ങനെയുള്ള യൂണിറ്റുകള്‍ ഇപ്പോള്‍ നിരവധി വരുന്നുണ്ട് തമിഴ് സിനിമകളില്‍ അത് അനുവദിക്കാന്‍ കഴില്ല എന്നതാണ് അവരുടെ നിലപാട് എന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. ഒപ്പം ഫെഫ്‌സി നല്‍കിയ കത്തും ബി. ഉണ്ണികൃഷ്ണന്‍ ക്യു സ്റ്റുഡിയോയുമായി പങ്കുവച്ചു.
കത്തിലെ പ്രസക്തഭാഗം
നിര്‍മ്മാതാക്കളോട് തമിഴ്‌നാട്ടില്‍ നിന്നുള്ള കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കുന്നതിനും/കോണ്‍ട്രാക്റ്റ് ചെയ്യുന്നതിനും പരിഗണിക്കണമെന്നും എല്ലാ പ്രതിദിന ജോലിക്കാരായ തൊഴിലാളികളെയും തമിഴ്നാട്ടില്‍ നിന്ന് വാടകയ്ക്കെടുക്കുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു (FEFSI-യുമായി ബന്ധപ്പെട്ടിരിക്കുന്നു). സിനിമകള്‍ തമിഴ്നാട്ടില്‍ തന്നെ ചിത്രീകരിക്കണം, സ്‌ക്രിപ്റ്റ് ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം, തമിഴ്നാടിന് പുറത്തോ വിദേശത്തോ ലൊക്കേഷനുകള്‍ തീരുമാനിക്കാന്‍ നിര്‍മ്മാതാവിനോടും സംവിധായകനോടും അഭ്യര്‍ത്ഥിക്കുന്നു.
തമിഴ് സിനിമയിലെ ഈ തെറ്റിദ്ധാരണയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. സംവിധായകന്‍ വിനയന്‍, നടന്‍ റിയാസ് ഖാന്‍ എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട് രംഗത്ത് വന്നിരുന്നു.