Film News

മിന്നൽ മുരളി യൂണിവേഴ്സിന് കോടതി വിലക്ക്, ധ്യാൻ ശ്രീനിവാസൻ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ

ടൊവിനോയെ നായകനായെത്തിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി, 'മിന്നൽ മുരളി' യൂണിവേഴ്‌സിൽ സിനിമ ചെയ്യുന്നത് വിലക്കി കോടതി. ധ്യാൻ ശ്രീനിവാസൻ ചിത്രം 'ഡിറ്റക്ടീവ് ഉജ്വലൻ' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക്. 'മിന്നൽ മുരളി'യുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ സമർപ്പിച്ച പരാതിയിന്മേലാണ് നടപടി.'ഡിറ്റക്ടീവ് ഉജ്വലൻ' എന്ന സിനിമയുടെ നിർമ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 'മിന്നൽ മുരളി' സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികൾ ലംഘിക്കപെടാൻ പാടില്ലെന്നാണ് അറിയിപ്പിൽ പറയുന്നത്. 'ഡിറ്റക്ടീവ് ഉജ്വലന്റെ' നിർമ്മാതാവായ സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

'മിന്നൽ മുരളി'യിലെ ബ്രൂസ് ലീ ബിജി, ജോസ്മോൻ, പിസി സിബി പോത്തൻ, എസ് ഐ സാജൻ തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ വാണിജ്യപരമായോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്ന നിർദ്ദേശത്തോടെയാണ് കോടതി ഉത്തരവ്. എറണാകുളം ജില്ലാ കോടതിയാണ് പരാതിയിന്മേൽ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 'മിന്നൽ മുരളി യൂണിവേഴ്സിന്' രൂപം നൽകുമെന്ന് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ സാരഥിയായ സോഫിയ പോൾ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 3 നാണ് 'ഡിക്ടറ്റീവ് ഉജ്വലൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മിന്നൽ മുരളിയുടെ കഥ നടക്കുന്ന 'കുറുക്കൻ മൂല' എന്ന സ്ഥലത്തിന്റെ റെഫറൻസ് 'ഡിക്ടറ്റീവ് ഉജ്വല'ന്റെ ടൈറ്റിൽ ടീസറിലും ഉണ്ടായിരുന്നു. അതിന്‌ ശേഷം 'മിന്നൽ മുരളി' യൂണിവേഴ്‌സിൽ ഉൾപ്പെട്ട സിനിമയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. ഇന്ദ്രനീൽ ഗോപികൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് 'ഡിക്ടറ്റീവ് ഉജ്വലൻ' സംവിധാനം ചെയ്യുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2021 ൽ പുറത്തുവന്ന ചിത്രമാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഗുരു സോമസുന്ദരം, പി ബാലചന്ദ്രൻ, ആര്യ സലിം, അജു വർഗീസ്, വസിഷ്ട് ഉമേഷ്, ഹരിശ്രീ അശോകൻ, ഷെല്ലി കിഷോർ, ബൈജു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സമീർ താഹിറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കോവിഡ് കാലത്ത് പുറത്തിറങ്ങിയ ചിത്രം തിയറ്ററിൽ പ്രദര്ശിപ്പിക്കാതെ തന്നെ പ്രേക്ഷക പ്രീതി നേടി. ഷാൻ റഹ്മാനും സുഷിന് ശ്യാമും സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാഡമി അവാർഡ് ചിത്രത്തിലൂടെ ബേസിൽ ജോസഫിന് ലഭിച്ചിരുന്നു.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT