Film News

സിനിമയില്‍ ശക്തികേന്ദ്രമില്ല; ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരണമൊതുക്കി മമ്മൂട്ടി, കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന് മമ്മൂട്ടി. ഫേസ്ബുക്ക് കുറിപ്പിലാണ് മമ്മൂട്ടിയുടെ പ്രതികരണം. സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല. അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമയെന്നും മമ്മൂട്ടി വ്യക്തമാക്കി. പ്രതികരണം വൈകിയതിനെക്കുറിച്ചും താരം വിശദീകരിച്ചു. അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാ രീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. ഈ രംഗത്തെ അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പിലാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്ത് നില്‍ക്കേണ്ട സമയമാണ് ഇത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളില്‍ അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കോടതിയുടെ മുന്നിലാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും ശിക്ഷാവിധികള്‍ കോടതികള്‍ തീരുമാനിക്കട്ടെയെന്നും മമ്മൂട്ടി കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തുനില്‌കേണ്ട സമയമാണിത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന് രണ്ടാഴ്ച തികയുമ്പോഴാണ് സൂപ്പര്‍ താരത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളും കേസുകളും ഉയര്‍ന്നതിനെത്തുടര്‍ന്ന് അമ്മ ഭരണസമിതി പിരിച്ചു വിട്ടിരുന്നു. അമ്മ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ ശനിയാഴ്ചയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളല്ലെന്നും തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. അങ്ങനെയൊരു സംഭവത്തെക്കുറിച്ച് താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. താന്‍ രണ്ടു തവണ ആ കമ്മിറ്റിക്ക് മുന്നില്‍ സംസാരിച്ചു. ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അമ്മ ട്രേഡ് യൂണിയന്‍ സ്വഭാവമുള്ള സംഘടനയല്ലെന്നും അതൊരു കുടുംബം പോലെയാണെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. താന്‍ ഒരിടത്തേക്കും ഒളിച്ചോടിയിട്ടില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് തൊട്ടുപിന്നാലെ മോഹന്‍ലാലും മമ്മൂട്ടിയും മാധ്യമങ്ങളെ കാണാനിരുന്നതാണെന്നും അമ്മയിലെ ചിലര്‍ ചേര്‍ന്നാണ് അത് മുടക്കിയതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ശനിയാഴ്ച പറഞ്ഞിരുന്നു. വഴിമുടക്കിയ ചില താരങ്ങള്‍ പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നില്‍ പുരോഗമന മുഖംമൂടിയണിഞ്ഞ് സംസാരിക്കുന്നത് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്കയ്ക്ക് കീഴിലുള്ള എല്ലാ യൂണിയനുകളുമായി ചര്‍ച്ച നടത്തിയ ശേഷം ഫെഫ്കയുടെ ഔദ്യോഗിക പ്രതികരണം അറിയിക്കാമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

'നീ വേണം ഈ മോശം അഭിപ്രായം മാറ്റാന്‍': അന്നയുടെ ജീവനെടുത്ത കോര്‍പ്പറേറ്റ് സമ്മര്‍ദങ്ങള്‍

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മ്യൂസിക് ലോഞ്ചുമായി തെക്ക് വടക്ക് ടീം, 'കസകസ' ക്യാമ്പസുകളിലേക്ക്,

മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അന്ന വിളിച്ചിരുന്നു, പറഞ്ഞത് ജോലിഭാരത്തെ കുറിച്ച്, സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ചേട്ടൻ പൂസല്ല, മാസ്സാണ്; വിനായകൻ ആടിത്തകർത്ത 'തെക്ക് വടക്കി'ലെ ആദ്യഗാനം 'കസ കസ' എത്തി

SCROLL FOR NEXT