പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് എന്ന സിനിമയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ശങ്കർ. ചിത്രത്തിന്റെ ആദ്യ പകുതി പത്മരാജന്റെ കഥയിൽ സഞ്ചരിക്കുകയും പുതുമ കൂട്ടി ചേർത്ത രണ്ടാം പകുതി നന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായ പ്രാവ് സെപ്തംബർ പതിനഞ്ചിനാണ് തിയറ്ററുകളിലെത്തിയത്.
പ്രാവിന് അഭിനന്ദനങ്ങളുമായി മുൻ എം എൽ യും പ്രമുഖ രാഷ്ട്രീയ പ്രവർത്തകയുമായ ഷാനിമോൾ ഉസ്മാന്റെ അഭിനന്ദിന കുറിപ്പും മുമ്പ് വന്നിരുന്നു. നീണ്ട 35 വർഷത്തിന് ശേഷം താൻ തിയറ്ററിൽ പോയി കണ്ട സിനിമയാണ് പ്രാവെന്നും പത്മരാജന്റെ തൂലികയിൽ നിന്നും പിറവികൊണ്ട കഥ എന്ന നിലയിൽത്തന്നെ ഈ ചലച്ചിത്രം മലയാളമേറ്റടുത്തിരിക്കുന്നുയെന്ന് ഷാനിമോൾ പറഞ്ഞു. പവിത്രമായ പ്രണയവും മദ്യത്തിന്റെ മധ്യസ്ഥതയിലുള്ള പൊറുക്കാനാകാത്ത കുറ്റകൃത്യങ്ങളും ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും ഷാനിമോൾ അഭിനന്ദനക്കുറിപ്പിൽ പറയുന്നു.
സൗഹൃദത്തിനും നർമത്തിനും പ്രാധാന്യമുള്ള ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ചിത്രം എന്ന സൂചനയാണ് പ്രാവിന്റെ ട്രെയ്‌ലർ നൽകിയത്. സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ പി ആർ രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോയും സംഗീതം ബിജിബാലുമാണ് നിർവഹിക്കുന്നത്.