ന്യൂഡൽഹി ലോക പുസ്തകമേളയുടെ 51 മത് പതിപ്പിന് ഡല്‍ഹി പ്രഗതി മൈതാനില്‍ ഫെബ്രുവരി 10 ന് തുടക്കമാകും. ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ധർമേന്ദ്രപ്രദാന്‍ നിർവ്വഹിക്കും. പുസ്തകങ്ങൾ സൗജന്യമായി ആക്സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയുന്ന ഒരു ദേശീയ ഇ-ലൈബ്രറിയുടെ ഉദ്ഘാടനമാണ് ഇത്തവണത്തെ പ്രത്യേകത. സൗദി അറേബ്യയാണ് ഈ വർഷത്തെ അതിഥി രാജ്യം.
പ്രസാധകരുള്‍പ്പടെ 3000 ലധികം സ്റ്റാളുകള്‍ മേളയിലുണ്ടാകും. ഷാർജ പബ്ലിഷിംഗ് സിറ്റി ഫ്രീ സോണിന്‍റെ നേതൃത്വത്തില്‍ നിരവധി കൂടികാഴ്ചകളും സംഭാഷണങ്ങളും നടക്കും. വിവിധ പ്രസാധകർക്ക് ഷാർജ പബ്ലിഷിംഗ് സിറ്റി ഫ്രീ സോണിലൂടെ ആഗോള ഹബ്ബായി പ്രവർത്തിക്കാനുള്ള അവസരവും മുന്നോട്ട് വയ്ക്കും. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫ്രീ സോൺ നല്‍കുന്ന അവസരങ്ങളെ കുറിച്ച് മനസിലാക്കാനാകും.
നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ന്യൂഡൽഹി ലോകപുസ്തകമേള സംഘടിപ്പിക്കുന്നത്. ഓസ്ട്രിയ, നേപ്പാള്‍,യുകെ,ഫ്രാന്‍സ്,സ്പെയിന്‍,തുർക്കി തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ മേളയുടെ ഭാഗമാകും.