പതിനായിരത്തോളം വരുന്ന തൊഴിലാളികള്‍ക്കായി ആസാ ഗ്രൂപ്പ് ഇഫ്താർ സംഗമം നടത്തി. ദുബായ് വർസാനിലും അജ്മാനിലെ ലേബർക്യാംപിലും ജബല്‍ അലിയിലെ രണ്ട് ലേബർ ക്യാംപുകളിലുമായാണ് മാർച്ച് 7,8,9 തിയതികളില്‍ ഇഫ്താർ സംഘടിപ്പിച്ചത്. തൃശൂർ എംപി ടി എന്‍ പ്രതാപന്‍ മുഖ്യാതിഥിയായെത്തി.
പന്ത്രണ്ടിലധികം വിവിധ രാജ്യക്കാരായ തൊഴിലാളികളുമായും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുമായി അടുത്ത് ഇടപഴകുവാനും, സംവാദിക്കുവാനും സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. പതിമൂന്ന് വയസ്സ് തുടങ്ങി ഇതു വരെ ഓണം വിഷു ദിവസങ്ങളൊഴികെ എല്ലാ വർഷവും റമദാന്‍ നോമ്പ് എടുക്കുന്നയാളാണ് താന്‍. ഇതൊരു സപര്യയാണെന്നും എം പി പറഞ്ഞു. വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ജോലി നൽകുന്നതിലൂടെ ലക്ഷകണക്കിന് ആളുകൾക്കാണ് സി പി സാലിഹ് അദ്ദേഹത്തിൻ്റെ ആസ ഗ്രൂപ്പിലൂടെ താങ്ങും തണലും ആവുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അഡ്വക്കേറ്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി വിവിധ ഭാഷകളിൽ റമദാന്‍ സന്ദേശം നടത്തി. മത സൗഹാർദ്ദത്തിലും, സഹിഷ്ണുതയിലും ഊന്നിയുള്ള വിശ്വാസപ്രമാണങ്ങൾ ആണ് എല്ലാ മതങ്ങളും ഉൽഘോഷിക്കുന്നത് എന്ന് മതഗ്രന്ഥങ്ങളെ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി തുടർന്ന് വന്നിരുന്ന ഇഫ്താർ സംഗമങ്ങൾ കോവിഡ് മഹാമാരിയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ആസാ ഗ്രൂപ്പ് സിഎംഡി സി പി സാലിഹ് ഓർമിപ്പിച്ചു. വീണ്ടും തൻ്റെ കുടുംബാംഗങ്ങളോട് കൂടെ തൊഴിലാളികൾക്കൊപ്പം നോമ്പ് തുറക്കാൻ സാധിച്ചതിൽ താൻ സന്തോഷവാനാണെന്നും സാലിഹ് പറഞ്ഞു.വെള്ളിയാഴ്ച അജ്മാന്‍ പോലീസ് ക്ലബില്‍ നടന്ന കമാന്‍ഡർ ഇന്‍ ചീഫ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിലും എം പി ടി എന്‍ പ്രതാപന്‍ മുഖ്യാതിഥിയായി.അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫും ഭരണകുടുംബാംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുളള അല്‍ നുഐമിയും സിപി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയർമാന്‍ കൂടിയായ സിപി സാലിഹ് തുടങ്ങിയവരും പങ്കെടുത്തു.