Kerala News

കെ ആർ നാരായണൻ സമരം ഒത്തുതീർന്നു, വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിന് സ്ഥിരം സംവിധാനമെന്ന് മന്ത്രി ആർ ബിന്ദു

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥിസമരം ഒത്തുതീർന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സ്റ്റുഡന്റസ് കൗൺസിൽ പ്രതിനിധികളുമായി ചേംബറിൽ നടന്ന ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഡയറക്ടർ ചുമതലയിലുണ്ടായിരുന്ന ശങ്കർ മോഹൻ ജാതീയ വിവേചനം കാട്ടുന്നുവെന്നും

സ്ഥാപനത്തിൽ സംവരണം അട്ടിമറിക്കപ്പെട്ടുവെന്നും ഉന്നയിച്ചാണ് 45 ദിവസം നീണ്ട സമരം നടന്നത്. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വിദ്യാർത്ഥി പ്രക്ഷോഭം സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. സമരം അവസാനിപ്പിക്കുന്നതിൽ സർക്കാർ നടപടി വൈകുന്നതിനെ വിമർശിച്ച് നടൻ പ്രകാശ് രാജ് ഉൾപ്പെടെ രം​ഗത്ത് വന്നിരുന്നു.

മന്ത്രി ആർ ബിന്ദു പറഞ്ഞത്

ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്താൻ നടപടിയെടുക്കും. അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുമ്പു തന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ വ്യക്തമാക്കും. ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീർത്തും ശരിയല്ലെന്നും അത്തരം പ്രവണതകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഡയറക്ടറെ നിയമിക്കാൻ സേർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡയറക്ടറുടെ നിയമനനടപടികൾ ത്വരിതപ്പെടുത്തുമെന്നും മന്ത്രി ഡോ.ബിന്ദു വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കിടയിൽ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ വിദ്യാർത്ഥി ക്ഷേമസമിതി രൂപീകരിക്കും. ഈ സമിതിയുടെ ചെയർമാൻ സ്വീകാര്യതയുള്ള ഒരു സീനിയർ ഫാക്കൽറ്റി അംഗമായിരിക്കും.

പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്‌കൃത വിഭാഗങ്ങളിലുംപെട്ട വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ യഥാസമയം പരിശോധിച്ച് പരിഹരിക്കാൻ സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കും. ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും ഈ സമിതി പ്രവർത്തിക്കും. കോഴ്സിന്റെ ദൈർഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അക്കാദമിക് വിഷയങ്ങളിൽ വിദഗ്ധരായവരുടെ സമിതി രൂപീകരിക്കും. കോഴ്സ് ഫീസ് സംബന്ധിച്ച വിഷയവും, വർക് ഷോപ്പുകൾ, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയിൽ ഏർപ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാർത്ഥികൾക്കുള്ള പരാതികളും ഈ കമ്മിറ്റി പരിശോധിക്കും.

ഡിപ്ലോമകൾ സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കും. ഇതിനകം പഠനം പൂർത്തിയാക്കിയവർക്കെല്ലാം മാർച്ച് 31ന് മുമ്പ് ഡിപ്ലോമകൾ നൽകും. പ്രധാന അധികാരസമിതികളിൽ വിദ്യാർത്ഥിപ്രാതിനിധ്യം വീണ്ടും കൊണ്ടുവരും. വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളിൽ കേസുകൾ രമ്യമായി പരിഹരിക്കാൻ സംവിധാനമൊരുക്കും. നിർവ്വാഹകസമിതി യോഗങ്ങൾ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പാക്കും. കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും - മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി. ബൈലോയിലെയും ബോണ്ടിലെയും വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുമായി നടന്ന ചർച്ചയ്ക്കുശേഷം സമരം പിൻവലിക്കുന്നതായി സ്റ്റുഡന്റസ് കൗൺസിൽ രേഖാമൂലം അറിയിച്ചു. സ്റ്റുഡന്റസ് കൗൺസിൽ ചെയർപേഴ്‌സൺ എസ ശ്രീദേവ്, ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്‌ഫാഖ്‌ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിപ്രതിനിധികൾ മന്ത്രിയുമായി ചർച്ച നടത്തിയതും സമരം പിൻവലിക്കുന്നതായി അറിയിച്ചതും.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT