Health and Wellness

അമീബിക് മസ്തിഷ്ക ജ്വരത്തിന് ഇനി ഫലപ്രദ ചികിത്സ; ജർമ്മനിയിൽ നിന്ന് മരുന്നെത്തിക്കുന്നു

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ലഭ്യമാക്കാനൊരുങ്ങി സർക്കാർ. ഡോ. ഷംഷീർ വയലിലിന്റെ ഇടപെടലിൽ മിൽറ്റിഫോസിൻ എന്ന മരുന്ന് ഇന്ന് വൈകീട്ട് തിരുവന്തപുരത്തെത്തിക്കും. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3.19 ലക്ഷം രൂപയാണ് വില. കൂടുതൽ ബാച്ചുകൾ തുടർ ദിവസങ്ങളിൽ എത്തും. അമീബിക് മസ്തിഷ ജ്വരം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളിൽ ഈ സഹായം നിർണായകമാകും.

അമീബിക് മസ്തിഷക ജ്വരം ബാധിച്ച രണ്ട് കുട്ടികൾ നിലവിൽ കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. 'ഇംപാവിഡോ' എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്ന മിൽറ്റിഫോസിൻ രോഗ ചികിത്സയിൽ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞാണ് മരുന്ന് എത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിരുന്നത്. നിലവിലെ കേസുകൾക്കൊപ്പം ഇനി കേസുകൾ ഉണ്ടായാലും മിൽറ്റിഫോസിൻ മരുന്നിന്റെ ലഭ്യത ചികിത്സയ്ക്ക് ഏറെ സഹായകരമാകും.

നിലവിലെ കേസുകളിൽ പരിമിതമായി ലഭ്യമായ മിൽറ്റിഫോസിനാണ് സർക്കാർ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ വിപണനം ചെയ്യാത്തതിനാൽ തുടർന്നുള്ള സ്റ്റോക്കും ലഭ്യതയും വെല്ലുവിളിയാണ്. ജർമനിയിൽ മാത്രം ലഭ്യമായ മരുന്ന് വേഗത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകളും നേരിട്ടു. ഈ സാഹചര്യത്തിൽ കൂടിയാണ് അടിയന്തരമായി മരുന്ന് എത്തിക്കാൻ തയാറാണെന്ന് ഡോ. ഷംഷീർ സർക്കാരിനെ അറിയിച്ചത്.

എന്താണ് അമീബിക് മസ്തിഷ്കജ്വരം

നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടിനെ എൻസെഫലൈറ്റിസ് എന്നും മസ്തിഷ്കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീർക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. ഇൻഫെക്ഷൻസ് (അണുബാധ) യാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. അതിൽത്തന്നെ, കൂടുതൽ രോഗങ്ങളും ബാക്ടീരിയകളും വൈറസുകളുമാണ് ഉണ്ടാക്കുന്നത്. മെനിഞ്ജൈറ്റിസ് ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ന്യൂമോകോക്കസ്, മെനിഞ്ചോ കോക്കസ്, ഹീമോഫിലസ് ഇൻഫ്ലുവൻസേ (ടൈപ്പ് ബി), ക്ഷയരോഗമുണ്ടാക്കുന്ന ട്യൂബർക്കുലസ് ബാസിലസ് (ടി ബി) എന്നിവ. ഇവയിലെ ഹീമോഫിലസ് ഇൻഫ്ലുവൻസയും ടിബി മെനിഞ്ചൈറ്റിസും പ്രതിരോധ കുത്തിവെപ്പുകൾ കാരണം ഏറെക്കുറെ ഇല്ലാതായി.

ന്യുമോ കോക്കസിനെതിരെയുള്ള കുത്തിവെപ്പും അധികം താമസിയാതെ നടപ്പിലാകും. വിദേശ രാജ്യങ്ങളിൽ വിശിഷ്യാ സൗദി അറേബ്യയിൽ പോകുന്നവർ മെനിഞ്ചോ കോക്കസിനെതിരായുള്ള വാക്സിൻ എടുത്തിട്ടാണ് പോകുന്നത്. ആ പ്രദേശങ്ങളിൽ ഈ രോഗാണുമൂലമുള്ള മെനിഞ്ചൈറ്റിസ് കൂടുതലായുള്ളത് കൊണ്ടാണ് കുത്തിവയ്പ്പ് എടുക്കുന്നത്. വൈറസുകൾ കാരണം ഉണ്ടാകുന്ന തരം മെനിഞ്ചൈറ്റിസിൽ പോളിയോ, മമ്പ്സ്, ജപ്പാൻ ജ്വരം എന്നിവയും കുത്തിവെപ്പിലൂടെ ഒരു വിധം നിയന്ത്രണ വിധേയമായിട്ടുണ്ട്. എങ്കിലും നിപ്പ, ഹെർപ്പിസ്, എന്ററോവൈറസ്, വെസ്റ്റ് നൈൽ തുടങ്ങി അനേകം വൈറസുകൾ ഇനിയും പിടി തരാത്തതായുണ്ട്.

അമീബ എന്ന പേര് നമുക്ക് സുപരിചിതമാണ്. ഏകകോശ ജീവിയായ അമീബയുടെ ചിത്രവും അത് ഇര പിടിക്കുന്ന രീതിയും ഒക്കെ നമ്മൾ സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടുള്ളതാണ്. സാധാരണഗതിയിൽ അമീബകൾ രോഗമൊന്നും ഉണ്ടാക്കാറില്ല. പക്ഷെ, എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന അമീബ മനുഷ്യരിൽ വയറുകടി ഉണ്ടാക്കുന്ന ഒരു രോഗാണുവാണ്. ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കുന്ന അമീബകളും ഉണ്ട്. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. എന്നാൽ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ, അമീബ വെള്ളത്തിൽ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.

കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്.എന്തെങ്കിലും തരത്തിലുള്ള പ്രതിരോധ ശക്തി കറവുള്ളതുകൊണ്ടാണോ അപൂർവ്വം ചിലരിൽ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛർദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. എല്ലാ മസ്തിഷകജ്വരത്തിലും ലക്ഷണങ്ങൾ ഇങ്ങനെയൊക്കെ തന്നെ. രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികിൽസിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്.

സാധാരണഗതിയിൽ മസ്തിഷ്ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് (മസ്തിഷ്കത്തിന്റെ ആവരണമായ അരക്കിനോയിഡിനും പയക്കും ഇടയിലുള്ള വെള്ളം) നട്ടെല്ലിന്റെ താഴെ ഭാഗത്തു നിന്നും കുത്തിയെടുത്ത് പരിശോധിച്ചാണ്. സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ രോഗകാരിയായ അമീബയുടെ സാന്നിധ്യം കണ്ടു പിടിക്കുമ്പോളാണ് ഈ രോഗാണുമൂലമാണ് രോഗമുണ്ടായത് എന്ന് വ്യക്തമാവുക.

അമീബിക് മസ്തിഷ്കജ്വരം തടയുന്നതെങ്ങനെ?

* സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക

* പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

* നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക

* മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തൽ, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക

* തല വെള്ളത്തിൽ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകൽ, അതുപോലെയുള്ള മതപരമായ ചടങ്ങുകൾ എന്നിവ ഒഴിവാക്കുക.

* നസ്യം പോലുള്ള ചികിൽസാ രീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

രാജ്യത്ത് ആദ്യമായി സാങ്കേതിക മാർഗരേഖ പുറത്തിറക്കി കേരളം

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സമ​ഗ്ര മാർഗരേഖ പുറത്തിറക്കി കേരളം. അമീബിക്ക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്.ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ സമഗ്ര മാർഗരേഖ തയ്യാറാക്കിയത്.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT